പത്തനംതിട്ട: കൈപ്പട്ടൂർ ഉഴുവത്ത് അമ്പലത്തിനു സമീപം അച്ചൻകോവിലാറ്റിൽനിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുമൺ ഐക്കാട് തെക്ക് നന്ദുഭവനത്തിൽ നന്ദുവിന്റെ (30) മൃതദേഹമാണ് ഫയർഫോഴ്സ് സ്കൂബാ ടീം മുങ്ങിയെടുത്തത്.
ഫ്ലിപ്പ്കാർട്ടിന്റെ അടൂർ ഓഫീസിൽ ജോലിചെയ്തിരുന്ന ഇയാളെ കഴിഞ്ഞ ഒന്പതിനു രാത്രി 10.30നുശേഷം കാണാതാകുകയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ഉഴുവത്ത് അമ്പലത്തിനു സമീപം ആറ്റിൻകരയിൽ ഇയാളുടെ ബൈക്കും പഴ്സും കാണപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്കൂബാ ടീം ആറ്റിൽ നടത്തിയ തെരച്ചിലിനൊടുവിൽ നന്ദുവിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അച്ഛൻ: സുരേഷ്. മാതാവ്: വിശാലാക്ഷി. സഹോദരൻ: അനന്തു.